Thursday, May 17, 2007

മാവ്

അന്നും പതിവു പോലെ അയാള്‍ ഒരു പിടി അരിയുമായി ആ മാഞ്ചുവട്ടിലേക്കു നടക്കുമ്പോള്‍, പൊട്ടിയ ഓട്ടുമണിയുടെ കലമ്പല്‍ പോലെ ഭാര്യയുടെ വാക്കുകള്‍ കാതില്‍ വീണു.
"കഞ്ഞി വെക്കാന്‍ ഇല്ലെങ്കിലും അവറ്റകള്‍ക്ക് കുറവു വരുത്തരുത്. കിളികളെ ഊട്ടാത്രെ"
ഇതിപ്പൊള്‍ ഒരു പതിവായല്ലൊ എന്നയാള്‍ മനസില്‍ കരുതി. അവളെ പറഞ്ഞിട്ടും കാര്യമില്ല. ജീവിതയാഥാര്‍ഥ്യങ്ങളുടെ തീച്ചൂട് അവളെ പൊള്ളിക്കുന്നുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ മൗനത്തിന്റെ വല്‍മീകം അയാള്‍ക്കൊരു തണലായതും അവള്‍ക്ക് സഹിക്കാനാവുന്നതല്ല. എന്നിട്ടും ചേക്കെറാന്‍ അന്തിക്കു വന്നെത്തുന്ന കിളിയെ പോലെ അലഞ്ഞു തളര്‍ന്ന് അയാള്‍ കൂടണയുമ്പൊള്‍, എല്ലാം മറന്ന് പുഞ്ചിരിച്ച് സ്വീകരിക്കാന്‍ അവള്‍ക്കേ കഴിയൂ.
ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലൊ ജീവിതം. തെല്ലു നഷ്ടബോധത്തോടെ അയാള്‍ ഓര്‍ത്തു. ഉല്ലാസപറവകളെ പോലെ ആടിപാടി നടന്ന ഒരു കാലം . ജോലി, കുടുംബം, കുട്ടികള്‍. ഒക്കെ. ഒരാവേശത്തില്‍, മുന്‍പിന്‍ ആലോചിക്കാതെ തൊഴില്‍ സമരത്തിനു ചാടിപുറപ്പെട്ട് അകെയുള്ള വരുമാനം നഷ്ടപ്പെടുന്നതു വരെ. നേതാക്കന്മാരുടെ മോഹനവാഗ്ദാനങ്ങള്‍ ജലരേഖകള്‍ മാത്രമാണെന്ന് എന്തേ തിരിച്ചറിഞ്ഞില്ല? സമരവും പ്രകടനവും നടത്തി, ജോലി ഒരിക്കല്‍ തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിച്ച് നഷ്ടപ്പെടുത്തിയ യൗവനം ഇനി ഒരിക്കലും തിരിച്ചു വരാതവണ്ണം നഷ്ടപ്പെട്ടു പോയപ്പൊള്‍, വിധിയുടെ മുന്നില്‍ പകച്ചു നിന്നുപോയ മനസിന്റെ മുറിപ്പാട് ഉണങ്ങുവാന്‍ കാലങ്ങള്‍ തന്നെ വേണ്ടി വന്നു. അന്നും ഈ മാവും അതിലെ കിളികളും മാത്രം ഒരു സാന്ത്വനം നല്‍കിയിരുന്നു. വീടിനുള്ളില്‍ ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇവിടെ ചിലവഴിക്കുന്നതു കണ്ട് ഭാര്യ കളിയാക്കി വിളിച്ചതാണ് "പരിതസ്ഥിതി വാദി" എന്ന്.
പക്ഷെ ഈ തൊടിയോടും, ഇതിലെ മരങ്ങളൊടും ഒരു ആത്മബന്ധം തന്നെയാണ്. അതു കൊണ്ടാണല്ലൊ,മൂക്കോളം കടം വന്നു മൂടിയിട്ടും, സ്വത്തുക്കള്‍ ഓരോന്നായി അന്യാധീനപ്പെട്ടപ്പോഴും, ഈയൊരു മാവു മാത്രം വില്‍ക്കാന്‍ തയ്യാറാവാഞ്ഞത്. മുത്തശ്ശന്റെ കാലത്തു മുതല്‍ ഒരുപാടു മാമ്പഴം തന്നും, കിളികള്‍ക്കു വിരുന്നൂട്ടിയും, അവയ്ക്ക് കൂടുകൂട്ടാന്‍ ചില്ലകള്‍ നീട്ടിയും "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന പോലെ ഈ മാവ് നിലകൊണ്ടിരുന്നു. ഇതിന്റെ ചുവട്ടില്‍ വെച്ചാണ് ആദ്യമായി സുമയുടെ കൈകളില്‍ തൊട്ടത്. ആദ്യമായി അവളെ ചുംബിച്ചത്. പിന്നെ ആശുപത്രിയുടെ മണവും കത്തുന്ന ചന്ദനത്തിരികളുടെ പുകച്ചൂടും തിങ്ങിനിറഞ്ഞ മുറിയില്‍ അവളുടെ മ്യുതദേഹം ഉപേക്ഷിച്ച് ഓടി വന്നപ്പോള്‍ സാന്ത്വനസ്പര്‍ശമായി ഉണ്ടായിരുന്നതും ഇതേ മാവു തന്നെ ആയിരുന്നു. മരക്കച്ചവടക്കാരന്‍ കുഞ്ഞൂട്ടി വന്ന് "നായരേ, നിങ്ങടെ കടവും വീടും, എനിക്കു പത്തു പൈസാ തടയുവേം ചെയ്യും. കൊടു നായരേ" എന്നു പറഞ്ഞു പിന്നാലെ നടന്നിട്ടും "പിന്നെ താന്‍ ചാവുമ്പൊള്‍ കത്തിക്കാന്‍ നിര്‍ത്തിക്കോ" എന്നു പരിഹസിച്ചു പറഞ്ഞതും ഒക്കെ നിസ്സാരമായി ചിരിച്ചു തള്ളി. പക്ഷെ അന്ന് വൈകുന്നേരം "എന്റേം പിള്ളാരെടേം ശവം കണ്ടാലും നിങ്ങള്‍ക്ക് മതിയാവൊ? ഇനി കടക്കാരുടെ മുന്നില്‍ നാണം കെടാന്‍ ഇയ്ക്കു വയ്യ" എന്നു ഭാര്യ നെഞ്ചലച്ചു കരഞ്ഞപ്പോള്‍, ഇതു വരെ കെട്ടിയുറപ്പിച്ചു മനസില്‍ നിര്‍ത്തിയിരുന്നതൊക്കെ കുത്തിയൊലിച്ചു പോകുന്നത് അയാളറിഞ്ഞു.
സുമ തന്നോട് ക്ഷമിക്കും. മരിക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അമ്മായിയെ കാണാന്‍ എന്ന വ്യാജേന വന്നപ്പോള്‍, ഒരുപാടു നേരം ഈ തണലില്‍ ഇരുന്ന്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയപ്പോള്‍ അവള്‍ പറഞ്ഞതാണ് "രവീട്ടാ, നമുക്ക് ഈ മാവില്‍ ഒരു വലിയ ഊഞ്ഞാല്‍ കെട്ടണം. മുകളില്‍ നിന്നും താഴെ വരെ പൂമാലകള്‍ കോര്‍ത്ത് ഭംഗിയാക്കി, നിലാവുള്ള രാത്രികളില്‍ നമുക്കു രണ്ടു പേര്‍ക്കും മാത്രമായി അതിലിരുന്ന്, കഥ പറഞ്ഞ്....."
"രവീട്ടാ.."
അയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി.
"എത്ര നേരമായി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്? നേരെന്തായീന്ന് വല്ല പിടീണ്ടോ?"
അയാള്‍ തല കുലുക്കി.
"വരൂന്നെ. അതൊ മാവിനോട് യാത്ര പറയുകയാണോ? നാളെ കുഞ്ഞൂട്ടി ആളുമായി വരും."
"നീ പൊയ്കോ. ഞാന്‍ ദാ വരണു"
അവളുടെ മുഖം തെളിയുന്നത് ആ അരണ്ട വെളിച്ചത്തിലും അയാള്‍ തിരിച്ചറിഞ്ഞു. വല്ലപ്പോഴും ആണല്ലൊ എന്തെങ്കിലും ഒന്നു സംസാരിക്കുന്നത്. മൗനത്തിന്റെ കരിമ്പടത്തില്‍ ഹ്യദയം ഒളിപ്പിച്ച് ശീലമായിരിക്കുന്നു.
നടന്നു നീങ്ങുന്ന അവളെ നോക്കിയിരുന്നപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു നൊമ്പരം വിങ്ങി. പാവം. എന്തെല്ലാം അനുഭവിച്ചു? ഒരു പാടു നാളുകള്‍ക്ക് ശേഷമാണ് അവളുടെ മുഖം ഒന്നു തെളിയുന്നത്. ഇനിയെങ്കിലും അവളെ വിഷമിപ്പിക്കരുത്. മൗനത്തിന്റെ, വിരക്തിയുടെ കമ്പളം നീക്കണം. അയാള്‍ മനസില്‍ കരുതി. മെല്ലെ എണീറ്റ് നടക്കാന്‍ ആഞ്ഞപ്പോളാണയാള്‍ ഓര്‍ത്തത്. തിരിഞ്ഞു നടന്ന് അയാള്‍ ആ മാവിനെ തൊട്ടു. യാത്ര പറയുമ്പോലെ നിശബ്ദമായി തലയാട്ടി. വീണ്ടും തിരിഞ്ഞു നടക്കുമ്പോള്‍, കൊലുസിന്റെ കിലുക്കം കേട്ടുവൊ? കുപ്പിവളകണിഞ്ഞ ഒരു കൈ മെല്ലെ യാത്ര ചൊല്ലിയോ? നിറഞ്ഞ മിഴികള്‍ തുടച്ച് അയാള്‍ വീട്ടിലേക്ക് നടന്നു.
കഞ്ഞി കുടിക്കുമ്പോഴും അവള്‍‍ പാത്രങ്ങള്‍ കഴുകുമ്പോഴും അയാള്‍ കൂടെ നടന്ന്‍ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. അവള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അയാളുടെ പഴയ മുഖം കാണുകയായിരുന്നു. അതീവസന്തോഷത്തോടെ അവള്‍ അയാളുടെ മാറില്‍ തല വെച്ചുറങ്ങി.
*********
"എന്താ നായരുടെ വീട്ടില്‍ ഒരാള്‍കൂട്ടം?"
"അപ്പൊ, കുഞ്ഞൂട്ടി ഒന്നും അറിഞ്ഞില്ലെ? രവീന്ദ്രന്‍ നായര് മരിച്ചു. ശവം ആ മാഞ്ചുവട്ടിലാ കെടക്കണത്രെ. പിന്നെ അടുത്ത് കുറെ പൂക്കളും, ഒരു പൊട്ടിയ ഊഞ്ഞാലും കിടപ്പുണ്ടത്രെ."

Wednesday, May 2, 2007

പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍.....

വസയ്-ല്‍ താമസിച്ചു വരുന്ന കാലം. ആദ്യ കാലത്തെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ പിന്നീട് ശീലങ്ങള്‍ ആവുകയും, പിന്നെ അത് ജീവിതത്തിന്റെ ഭാഗമായി മാറുന്ന പ്രക്രിയ എന്റെ ജീവിതത്തിലും സംഭവിച്ചിരുന്നു. എന്റെ വകയില്‍ ഒരമ്മാച്ചന്‍ പണ്ടെന്നോടു പറഞ്ഞതു പോലെ, "കന്നു ചെന്നാല്‍ കന്നും കൂട്ടത്തില്‍" എന്ന പോലെ, എവിടെ ചെന്നാലും "വൈകുന്നേരം 2 എണ്ണം അടിച്ചില്ലേല്‍, രാത്രി മൂന്നു മണിക്ക് കക്കൂസില്‍ പോകാന്‍ തോന്നും" എന്നു പറയുന്ന സംഭവങ്ങളുമായുള്ള എന്റെ സഹവാസം (അമ്മാച്ചന്‍ ഉദ്ദേശിച്ചതും ഇതു തന്നെ), അവിടെയും അഭംഗുരം, നിര്‍ബാധം, നിര്‍ഭയം (ആരെ പേടിക്കാനാ?) തുടരുന്നു. വെള്ളിയാഴ്ച സന്ധ്യ എന്നൊന്നുണ്ടെങ്കില്‍, "തറവാട്ടില്‍" ഹാജര്‍ നിര്‍ബന്ധം. ശനിയാഴ്ച അവധി ആയതു കൊണ്ട്, ആ ടെന്‍ഷനും വേണ്ടാ.കൂടെയുള്ള പാഴുകള്‍, എന്നും രാവിലെ "അയ്യപ്പ ബൈജു" വിന്റെ പടം തൊട്ട് വണങ്ങി എഴുനേല്‍ക്കുന്ന ടൈപ്പ്.

ആനന്ദലബ്ധിക്കിനിയെന്തു വേണം? പക്ഷെ എന്റെ നാട്ടിലെ ഒരു ആവറേജ് കുടിയന്റെ കപ്പാസിറ്റി ഇവര്‍ക്കില്ല എന്ന സത്യം, എന്നെ സ്വാഭാവികമായും നേത്യസ്ഥാനത്ത് പ്രതിഷ്ടിച്ചു. "പൈന്റില്ലാ രാജ്യത്ത്, 90 രാജാവ്".

അന്നും പതിവു പോലെ, മൂവര്‍ സംഘം "തറവാട്ടില്‍" ഒത്തു കൂടി. സ്ഥിരമായി ഉള്ള കുറ്റികള്‍ ആയതു കൊണ്ട്, ചില അവകാശങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടുണ്ട്. പുറത്ത് ഹാളിലെ, കോര്‍ണര്‍ സീറ്റ്, പരിചയക്കാരന്‍ വെയ്റ്റര്‍, അങ്ങനെ ചില അവകാശങ്ങള്‍.
പാണ്ടിമേളം മുറുകുന്നതു പോലെ "സേവ" യുടെ സ്പീഡും കൂടി. അവസാനം, പരിചയത്തിന്റെ പുറത്ത്, അത്രയും നേരം കൂടെ നിന്നു സേര്‍ വ് ചെയ്ത വെയ്റ്റര്‍-ടെ തന്തയ്ക്ക് വിളിച്ച എന്റെ സുഹ്രുത്തിന്റെ പെരടിക്ക് തൂക്കി "പൂച്ച കുഞ്ഞുങ്ങളെ കടിച്ചു കൊണ്ടുപോകുന്നതു പോലെ" ബാറിന്റെ വാതില്‍ക്കല്‍ നിക്ഷേപിച്ചു കഴിഞ്ഞപ്പോള്‍, പിന്നെ ഒരു പെഗ് പോലും അടിക്കാന്‍ പാങ്ങില്ലാതെ അയ്യപ്പബൈജുവിന്റെ പ്രതിരൂപം എന്നപോലെ എന്റെ പ്രിയ സുഹ്രുത്ത് no. 2 നില്‍ക്കുന്നതിനാലും, അന്നത്തെ ബില്ല് എന്റെ വക ആയതിനാലും, മതി എന്നങ്ങ്ട് തീരുമാനിച്ചു നോം. അതെന്തായാലും നന്നായി എന്നു പിന്നെ മനസിലായി. ഒരു പത്ത് മിനിട്ട് കഴിഞ്ഞിരുന്നെങ്കില്‍, ബാര്‍ ജീവനക്കാര്‍ തന്നെ പൊക്കിയെടുത്ത്, റോഡില്‍ തള്ളിയേനെ. മണി ഒന്നായെന്നെ!

രണ്ടു മൂന്ന് ഓട്ടോ നിര്‍ത്താതെ പോയപ്പൊള്‍ കാര്യം മനസിലായി. മൂന്നു പാമ്പുകളെ വീട്ടില്‍ വിടാന്‍, മറ്റൊരു പാമ്പല്ലാതെ ഒരു മനുഷ്യനും തയ്യാറാവില്ല. വാളു കഴുകുന്ന ഏര്‍പ്പാട് അത്ര സുഖം അല്ലല്ലോ. കര്‍ത്താവേശു തമ്പുരാന്റെ അവസ്ഥയിലായി ഞാന്‍. കാറ്റത്തെ കമുകു പോലെ, കരകാട്ടത്തിന്റെ റിഹേഴ്സല്‍ നടത്തുന്ന രണ്ട് പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഞാന്‍. ഈശ്വരാ, നീ എനിക്കെന്തിനീ കപ്പാസിറ്റി തന്നൂഊഊഊഉ........!

രണ്ട് പേരുമായി നടക്കാന്‍ തുടങ്ങി. TMC (thane municipal Corp) യെ വായില്‍ പഠിച്ച തെറി മുഴുവന്‍ വിളിച്ചു കൊണ്ടാണ് ഈ "രോമന്‍" മാരുടെ നടപ്പ്. !ഇവമ്മാര്‍ക്ക് ഈ വഴി കുറച്ച് വീതിയില്‍ ഉണ്ടാക്കാന്‍ പാടില്ലേ എന്നും മറ്റുമുള്ള ഡയലൊഗ് പുട്ടിനെ പീര പോലെ കീറുന്നുമുണ്ട്.

കുറെ നടന്നപ്പോള്‍ എന്തായാലും കുറച്ചു കെട്ടു വിട്ടു. ഇതിനിടക്ക്, ഒരു ടിപ്പു, ഒരു പഴശ്ശിരാജാ, (വാള്‍) ഇത്യാദി ഐറ്റംസ് വഴിയരികില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ പാര്‍ക്കിന്റെ മുന്നിലെത്തി. രാത്രി 1-30 ന് എന്തു കാണാന്‍? സമ്മതിക്കണ്ടെ? രണ്ട് എണ്ണത്തിനും ആ പാതിരാത്രിയില്‍ പാര്‍ക്കില്‍ കയറണം. മതില്‍ ചാടി അകത്തു കയറി. മൂലക്കുള്ള ബഞ്ച് ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഒരു കറ്റാര്‍ വാഴ പോലെയുള്ള ചെടി ആ അക്ഷന്തവ്യമായ അപരാധം ചെയ്തത്. ചെടി, സുഹ്രുത്ത് നം. 1 ന്റെ കാലില്‍ തട്ടി. "ഹൊ!! ഒരു ചെടിക്ക് ഇത്ര ധൈര്യമോ" എന്നാക്രൊശിച്ചു കൊണ്ട് അദ്ദേഹം, വളരെ കൂളായി ആ ചെടി പറിച്ചു, വില്ലന്റെ തോക്കു തട്ടിയെടുത്ത ജയനേപ്പോലെ, നെഞ്ചു വിരിച്ചു നില്‍ക്കുന്നു.!!!

ഇതു കണ്ടതും, സുഹ്രുത്ത് നം. 2 സുരേഷ് ഗോപിയെ പോലെ "ഷിറ്റ്" എന്നു അലറിക്കൊണ്ട്, "നീ എന്തു പണിയാടാ ഈ കാണിക്കുന്നേ." എന്നും പറഞ്ഞ് 2 തെറി. ഞാന്‍ ആശ്വാസനിശ്വ്വാസം ഉതിര്‍ത്തു. ഹാവൂ, അറ്റ് ലീസ്റ്റ്, ഒരാള്‍ക്കെങ്കിലും ബോധം ഉണ്ടല്ലോ. നം. 2 സുഹ്രുത്ത് വീണ്ടും കുറെ തെറികള്‍ക്കു ശേഷം ഇങ്ങനെ മൊഴിഞ്ഞു."ഇങ്ങനെ ആണൊടാ ചെടി പറിക്കുന്നെ? ഞാന്‍ കാട്ടിത്തരാം" എന്നാക്രോശിച്ചു കൊണ്ട് ഓടുന്ന ട്രയിന്‍ പിടിച്ചു നിര്‍ത്തുന്ന രജനികാന്തിനെ പോലെ, അടുത്തു നിന്ന വേപ്പു മരം പിടിച്ച് കുലുക്കുന്നു!!!!

Sunday, April 29, 2007

ഒരു മദ്യപാന കുറിപ്പ്

"മദ്യപാനം സര്‍വ്വ ധനാല്‍ പ്രധാനം" എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സെറ്റപ്പില്‍ ആണ് എന്റെ യൗവനം / കൗമാരം ചിലവഴിക്കപ്പെട്ടത്. അതിന്റെതായ ചില ഗുണങ്ങള്‍ കിട്ടിയതില്‍ എന്നെ തെറ്റു പറയാമൊ?

ജനനം, മരണം, കല്യാണം, പതിനാറ്, നാല്പ്ത്തൊന്ന്, പിറന്നാള്‍, വിവാഹ വാര്‍ഷികം, പാലു കാച്ചല്‍, പെണ്ണ് കാണല്‍, എന്നു വേണ്ടാ, ഒരു മനുഷ്യ ജീവിതത്തിലെ ഒരു മാതിരി പ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മദ്യം ഇല്ലാത്തൊരു അവസ്ഥ പിള്ളേരുസെറ്റിന് ചിന്തിക്കാവുന്നതില്‍ അപ്പുറമായിരുന്നു. പ്രത്യെകിച്ച് ഒരു കാരണം ഇല്ലെങ്കില്‍ "വെരുതെ ഇരുന്നു ബോറടിക്കുന്നു, ഒരു പൈന്റ് അടിച്ചു കളയാം" എന്നു പറഞ്ഞു വെള്ളമടിക്കുന്ന കൂട്ടരാണ് എന്റെ നാലുപാടും. "ഓസിന് കിട്ടിയാല്‍ ആസിഡും അടിക്കും" എന്ന പോളിസിയുമായി നടക്കുന്ന കശ്മലന്‍മാര്‍ അല്ലെങ്കില്‍ "ചുമ്മാതെ കിട്ടിയാല്‍ ചുണ്ണാമ്പും തിന്നു കളയാം" എന്നു കരുതി, "ഇന്നത്തെ ഇര ആരാണാവോ?" എന്നു തേടി നടക്കുന്ന കഴുകന്‍ മാരുടെ നാട്.ജവാന്‍, ഈഗിള്‍, സല്‍സാ, പുല്ലുപറിയന്‍, മണവാട്ടി തുടങ്ങിയ നാമധേയങ്ങള്‍ വളരെ ബഹുമാനത്തോടെ മാത്രം ഉച്ചരിക്കുന്ന മഹത്തായ നാട്.ഒരു നേരം വീട്ടിലേക്ക് അരിവാങ്ങിച്ചില്ലെങ്കിലും, ഡെയിലി ഒരു പൈന്റ് അടിക്കാതെ പോകാത്ത മഹാന്മാര്‍ ധാരാളം ഉള്ള നാട്.

ഇത്രയും പറഞ്ഞത് എന്റെ നാടിന്റെ ഒരു കപ്പാസിറ്റി അറിയിക്കാന്‍ വേണ്ടി മാത്രം ആണ്. ഒരു പൈന്റില്‍ താഴെ അടിക്കുന്നവന്‍ വെറും ശിശു എന്നു പറഞ്ഞ് മാറ്റി നിര്‍ത്തുന്ന പാരമ്പര്യം ആണ് അവിടുത്തേത്. അങ്ങനെ ഇരിക്കെ ഞങ്ങളുടെ അയല്‍ത്തേ ചേച്ചിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് വന്നെത്തി. അവരുടെ വീട്ടില്‍ തന്നെ "ഒരു സമരത്തിനുള്ള പിള്ളങ്ങള്‍" ഉള്ളതുകൊണ്ടും, അതില്‍ മുക്കാലും എന്റെ സുഹ്രുദ് വലയത്തിലുള്ളതു കൊണ്ടും, സ്വാഭാവികമായും തലേന്നു രാത്രിയിലെ "ചിറമം" എന്റെ കൂടി ഉത്തരവാദിത്വം ആയി. വെറുതെ ഒന്നു സൂപ്പര്‍ വൈസ് ചെയ്താല്‍ മതി എന്നു പറഞ്ഞതു കൊണ്ട് ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ സഹകരിച്ചു വരുകയായിരുന്നു. ഈചേച്ചിയുടെ അനിയത്തിയുടെ ഭര്‍ത്താവും അന്നേ ദിവസം ഹാജരായിരുന്നു. ഏതാണ്ട് 8-8:30 ആയിക്കാണും, ഈ ശനിയന്‍ എന്നെ വട്ടം പിടിച്ചു.
"എന്നാടെയ്, ഒന്നും ഇല്ലേ?"എന്നെക്കാള്‍ ഒരു പത്തു പതിനഞ്ച് വയസ് മൂപ്പുള്ള കാര്‍ന്നോരാണ്, ബഹുമാനത്തോടെ ഈയുള്ളവന്‍ തല ചൊറിഞ്ഞുകൊണ്ട് മൊഴിഞ്ഞു
"അച്ചായാ, അതിപ്പോ ഞാനെങ്ങനെയാ...."
"ഏതിപ്പം എങ്ങനെയാ? ഒരു കുപ്പി അടിക്കാതെ എങ്ങനെയാ ചോറു ഇറങ്ങുന്നെ?"
ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെപ്പോലെ ആയിരുന്നു എന്റെ അവസ്ഥ. കൈ കൊടുത്താല്‍ നാളെ ചേച്ചി എന്നെ കൊല്ലും. ഒഴിയാന്‍ ശനിയന്‍ സമ്മതിക്കുന്നുമില്ല.
"സിവില്‍ സപ്പ്ലൈ ഇപ്പോള്‍ അടച്ചു കാണും. നമുക്കു നാളെയാക്കാം"
"ഏന്റെ പട്ടിക്കു വേണം നാളെ. നീ പോയി ചേച്ചിയോട് കാര്യം പറ. ഞാന്‍ പറഞ്ഞു എന്നു പറ. നിനക്കും 2 എണ്ണം അടിക്കണ്ടേ?"
പ്രലോഭനത്തില്‍ വീണു. ചേച്ചിയോട് ചോദിച്ചാല്‍ തെറി ഉറപ്പായതു കൊണ്ട്, കൈയിലിരുന്ന കാശ് കൊടുത്ത് ഞാന്‍ സാധനവുമായി വന്നു. അച്ചായന്‍ മൂട്ടില്‍ മുള്ളു തറച്ചത് പോലെ വരാന്തയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. എന്നെ കണ്ടതും
"എന്നാടെയ് ഇത്രയും താമസിച്ചത്" എന്നൊരു ചോദ്യം
"തന്റെ ഭാര്യയുടെ അമ്മായി അപ്പന്‍ അല്ലല്ലോ സിവില്‍ സപ്ലൈസ് നടത്തുന്നത്" എന്നൊരു ഊറ്റന്‍ മറുപടി നാവിന്‍ തുമ്പില്‍ വന്നെങ്കിലും, വെള്ളമൊഴിക്കാതെ, "നീറ്റ്" അടിക്കുന്നതു പോലെ ഞാനതു വിഴുങ്ങി.
"ഭയങ്കര ക്യൂ ആയിരുന്നു അച്ചായാ" എന്നു പറഞ്ഞ് ഞാന്‍ സാധനം വരാന്തയുടെ താഴെ ആരും കാണാതെ വച്ചു. അര്‍ശസുകാരന്റെ പിന്നാലെ പട്ടി നടക്കുന്നതു പോലെ അച്ചായന്‍ എന്റെ പിന്നാലെ തൂങ്ങാന്‍ തുടങ്ങി.
"ടേയ്, കുറച്ചു വെള്ളോം 2 ഗ്ലാസും ഇത്തിരി അച്ചാറും ഇങ്ങോട്ട് എടുക്കടെയ്"
ഒരു ചിന്ന കുളന്തൈ അതു വഴി പാസ്സ് ചെയ്തപ്പൊള്‍, അവനെ വിളിച്ചു സാധനം ഒക്കെ അറേഞ്ച് ചെയ്തു. ആരും കാണാതെ ഒരു മൂലക്ക് സെറ്റപ്പ് ആക്കി. പൊതി അഴിച്ചപ്പൊള്‍ അച്ചായന്‍ ഒരു ചാട്ടം. "ഇതെന്താ ഒരു പൈന്റോ?"
ഞാന്‍ കരുതി അതു കൂടിപ്പോയതായിരിക്കും.
"സാരമില്ല, ബാക്കി അച്ചായന്‍ നാളെ കീറിക്കോ"
അച്ചായന്‍ കിലുക്കത്തിലെ ജഗതിയെ പോലെ ഒരു ഡയലൊഗ്.
"അപ്പൊ നീ അടിക്കുന്നില്ലെ?" അതു ശരി, പാതിരായ്ക്ക് പോയി വാങ്ങച്ചതും പോരാ, ഞാന്‍ അടിക്കുന്നില്ലെ എന്ന്. ആ കുപ്പി എടുത്ത് ആ മാണത്തലയ്ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്.
"ഏടെയ് ഞാനൊക്കെ ഒരൊറ്റ കുപ്പി അടിക്കുന്ന ആളാ, എന്റെ ചേട്ടന്‍ കൊണ്ടു വരുന്ന സ്കോച്ച് ഒക്കെ ഞാന്‍ ഒറ്റ ഇരിപ്പിനു തീര്‍ക്കും. ആ എനിക്കാ ഈ പൂക്കാണ്ടി, ഛെ!! ആശിച്ചും പോയി" എന്ന് എന്നെ കുറെ തെറി.ഞാന്‍ "കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിച്ച" അവസ്ഥയില്‍ ഒന്നും മിണ്ടാതെ നിന്നു.
"ഏന്തെങ്കിലും ആകട്ടെ, നീ ഒഴി" എന്ന് അച്ചായന്‍.
ഈ മാരണം പെട്ടെന്ന് പൂസാകട്ടെ എന്നു കരുതി ഞാന്‍ ഒരു കനത്ത പെഗ് തന്നെ ഒഴിച്ചു.
"ടേയ് നീ എന്താണ്‍ടെയ് ഈ കാണിക്കുന്നേ. അങ്ങോട്ട് ഒഴിക്കടെയ്"
ഗ്ലാസിന്റെ മുക്കാലും McDowels നിറഞ്ഞപ്പൊള്‍ തിരുവായ് മൊഴിഞ്ഞു.
"ആ, തത്കാലം നില്‍ക്കട്ടെ, പിന്നെ നീ അടിച്ചേച്ച് ബഹളം ഒന്നും വെച്ചേക്കല്ലേ"എന്നു പറഞ്ഞ് ഒരല്പ്പം വെള്ളവും ചേര്‍ത്ത് ഒരൊറ്റ വിഴുങ്ങ്! കണ്ടു നിന്ന എന്റെ കരളിന്റെ സര്‍ വ്വ കണക്ഷനും ലൂസായി. ഞാനും കൊച്ചാവാതിരിക്കാന്‍ ഒരു ചെറുത് അടിച്ചു. അങ്ങനെ വെറും അഞ്ചു മിനിട്ടില്‍ അച്ചായന്‍ പൈന്റ് കാലിയാക്കി!ഒരക്ഷരം മിണ്ടാതെ പുള്ളി മസില്‍ പിടിച്ചിരിക്കുന്നതു കണ്ടപ്പഴേ എനിക്കൊരു പന്തികേടു തോന്നി.
"അച്ചായാ, എന്നാ പറ്റി?"
"എഴിക്കൊന്നും ഇല്ലേടേ...." എന്നു പറഞ്ഞു തീരാന്‍ നിന്നില്ല, നയാഗ്രാ വെള്ളച്ചാട്ടം പോലെ ഒരു കിടിലന്‍ പൊതുവാള്‍! "ഗുലാം" എന്ന ഹിന്ദി സിനിമയില്‍ അമീര്‍ ഖാന്‍ പാഞ്ഞു വരുന്ന ട്രയിനിന്റെ മുന്നില്‍ നിന്നും എടുത്തു ചാടിയതു പോലെ, സമയത്ത് ചാടി മാറിയതു കൊണ്ട്, കളഭാഭിഷേകത്തില്‍ നിന്നും ഞാന്‍ മില്ലി മീറ്റര്‍ വ്യത്യാസത്തിനു രക്ഷപെട്ടു.കുടലും ആമാശയവും പുറത്തു വരുന്ന തരത്തിലുള്ള വാളിന്റെ ഒച്ചയില്‍ ഉറങ്ങാന്‍ കിടന്ന പല കുരുപ്പുകളും ഉണര്‍ന്ന് വെല്യ വായില്‍ കരഞ്ഞു എന്നാണു പിന്നെ പറഞ്ഞു കേട്ടത്. കാരണം അതു കേള്‍ക്കാന്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ചേച്ചി കതക് തുറക്കുന്ന ആദ്യ ഒച്ചക്കു തന്നെ ഞാന്‍ തൊടി ചാടി ബൈക്ക് സ്റ്റാര്‍ട്ടാക്കി പറന്നു കഴിഞ്ഞിരുന്നു.
നാല് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം, അച്ചായന്റെ ഭാര്യ എന്നെ വഴിയില്‍ വച്ച് കണ്ടു.
"എടാ പട്ടീ, നിനക്കൊക്കെ വേണമെങ്കില്‍ തന്നെ കേറ്റിയാല്‍ പോരെ? കുടുംബോം കുട്ടികളും ഉള്ളവരെ വെറുതെ വിടരുതോ? നശിച്ച കുറെ എണ്ണം എറങ്ങിക്കോളും കുടുംബം കലക്കാന്‍"
അന്ന് അയാളെ എന്റെ കൈയ്യില്‍ കിട്ടിയിരുന്നു എങ്കില്‍, ഇന്ന് ഇതെഴുതാന്‍ ഞാന്‍ മുഖ്യമന്ത്രിക്ക് പ്രത്യെക നിവേദനം നല്‍കേണ്ടി വന്നേനെ. ജീവപര്യന്തം തടവുകാരന് ഒരു ബ്ലോഗ് തുടങ്ങാന്‍ ഒരു പ്രത്യെക ഫണ്ട് അനുവദിക്കുന്നതിനുള്ള നിവെദനം.

Thursday, April 26, 2007

സെഞ്ചുറി വീരന്‍

മധ്യവേനല്‍ അവധി വന്നാല്‍ പിന്നെ എന്റെ നാട്ടില്‍ ഒരൊറ്റ കണ്ടവും ഒഴിവുണ്ടാവില്ല. പിള്ളേരുസെറ്റ് രാവിലെ തന്നെ, മടലും പന്തും മൂന്നു കുറ്റിയും ആയി വയലായ വയലെല്ലാം കൈയടക്കും. ഷെയ്ന്‍ വോണ്‍ പോലും അന്തം വിട്ടു പോകുന്ന അത്ര റ്റേണിംഗ് ആണെല്ലാവര്‍ക്കും.കാരണം?
കൊയ്തു കഴിഞ്ഞ പാടത്തെ കുഴികളില്‍ പന്ത് വീണാല്‍ പിന്നെ അതെങ്ങോട്ടു പോകും എന്ന് എറിഞ്ഞവനു പോലും അറിയില്ലല്ലോ...അങ്ങനെ ഒരു വേനലവധി. ഉച്ച വരെ വണ്‍ഡേ കളിച്ചു മടുത്തപ്പൊള്‍ ഞങ്ങള്‍ ടെസ്റ്റ് കളിക്കാം എന്നു തീരുമാനിച്ചു. എന്നു വെച്ചാല്‍ ഫൈവ് ഡേയ്സ് കളി എന്നല്ല, എല്ലാവരും ഔട്ട് ആകുന്നതുവരെ. മിക്കവാറും എല്ലാവരും സച്ചിനും, സെവാങ്കും ഒക്കെ ആയതു കാരണം, ടെസ്റ്റ് തീരാനും വലിയ സമയം എടുത്തിരുന്നില്ല.
അങ്ങനെ ഞാനും ബെന്‍സി എന്ന സുഹ്രുത്തും ബാറ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നു. ഇടക്കൊന്നു പറയട്ടേ, ബെന്‍സിയുടെ മെയിന്‍ സ്വിച്ച്, അഥവാ തന്തപ്പടിയെ ഒരു ലോക്കല്‍ ബിന്‍ ലാദന്‍ എന്ന രീതിയില്‍ ആണ് അവനും കീഴെയുള്ള കുരുപ്പുകളും കണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല, നല്ല പെട ചന്തിക്ക് ക്രമമായും, പ്രത്യേക കാരണം ഒന്നും ഇല്ലാതെയും മുറക്ക് കിട്ടിക്കൊണ്ടിരുന്നതിലായിരുന്നു.
അങ്ങനെ ബാറ്റിങ് നല്ല രീതിയില്‍ പുരോഗമിക്കുന്നു. ബെന്‍സി, സെഞ്ചുറിയിലേക്കു കുതിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റേഴ്സിനെ പോലെ തന്നെ, ഞങ്ങളും സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി ആയിരുന്നു കളിക്കുന്നത്.
അപ്പൊഴാണു ആ ഹാര്‍ട്ട്-ബ്രേക്കിംഗ് കാഴ്ച ബെന്‍സി കാണുന്നത്. അക്കരെ റോഡിലൂടെ അതാ സ്വന്തം പ്രൊഡ്യൂസര്‍ നടന്നു വരുന്നു. സെഞ്ചുറി കൈയെത്തും ദൂരത്ത്. എന്തു ചെയ്യും? ഏതാണ്ട് അഞ്ചു മിനിട്ട് എടുക്കും അദ്ദേഹം അടുത്തെത്താന്‍. ശത്രു സേനയെ മുന്നില്‍ കണ്ടാലും സ്വന്തം പാളയം വിട്ടിട്ടൊടാത്ത ധീര സൈനികനേ പോലെ ബെന്‍സി ക്രീസില്‍ തന്നെ നിന്നു. അവസാന നിമിഷം വരെ. ഒരു ഫോര്‍ അടിച്ചു സെഞ്ചുറി കമ്പ്ലീറ്റ് ചെയ്തതും പുറകില്‍ നിന്ന് അടി വീണതും ഒരുമിച്ചായിരുന്നു. അന്ന് അവന്‍ ബാറ്റും പൊക്കി ഓടിയത് സെഞ്ചുറി അടിച്ച ആഹ്ലാദത്തിനായിരുന്നൊ, അതോ അടിയുടെ വേദന ആയിരുന്നൊ? പിന്നീട് ഒരു ദിവസം അതു ചൊദിച്ചതിന് അവന്‍ ആ പാടം മുഴുവനും ഇട്ടോടിച്ചു.
പിറ്റേന്നു വീണ്ടും ഗ്രൗണ്ടില്‍ കണ്ടപ്പൊള്‍ ഞാന്‍ ചൊദിച്ചു;"തന്തയാര്‍ ഇന്നലെ ഒരു പാടു മെതിച്ചു, അല്ലെ?""നാലു തൊഴി കിട്ടിയാലെന്നാ, സെഞ്ചുറി അടിച്ചില്ലേ"
അവന്റെ മറുപടി കേട്ട് "കിറുക്കറ്റ്" എന്നൊ മറ്റൊ ഞാന്‍ പറഞ്ഞു എന്നാണ് അവന്‍ ഇപ്പൊഴും പറഞ്ഞു നടക്കുന്നത്

Tuesday, April 24, 2007

മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ...

ഞാന്‍ മുംബായ്ല്‍ താമസിക്കുന്ന കാലം. വസായ് എന്ന് പറ‍ഞ്ഞാല്‍ മുംബായ് ക്ക് പുറത്തുള്ള് ഒരു പട്ടിക്കാട് എന്നതിലുപരി, കൊടാനുകോടി മല്ലുകള്‍ വന്നു അടിഞ്ഞു കൂടിയിരിക്കുന്ന ഒരു കൊച്ചു പട്ടണം എന്നുകൂടി മനസിലാക്കി വരുന്ന കാലം. അങ്ങനെ ഈയുള്ളവനും അവിടെക്കു പറിച്ചു നടപ്പെട്ടു.
"അങ്കവും കാണാം, താളിയും ഒടിക്കാം" എന്നു പറഞ്ഞതുപോലെ,
"വാടകയും കുറവ്, നല്ല പെമ്പിള്ളാരേം കാണാം" എന്ന വിചാരത്തില്‍ താമസം തുടങ്ങി.ആദ്യ ദിവസം തന്നെ ഒരു പ്രതീക്ഷ അസ്തമിച്ചു. നല്ല പെമ്പിള്ളാര്‍ ഒക്കെ ഇപ്പളും നാട്ടില്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസില്ലാ മനസ്സൊടെ അംഗീകരിച്ചു. "ജീവിക്കണ്ടെ" എന്ന വാസ്തവം മനസിലാക്കി ഇനി ഉള്ളതാകട്ടെ എന്നു കരുതി ജോലിക്ക് പോകാന്‍ തുടങ്ങി.

ആദ്യ ദിവസം തന്നെ ശരീരത്തിലെ സകല മസിലുകളും, ആറു മാസം ആര്‍നൊള്‍ഡ് ഷ്വാസനെഗ്ഗെര്‍ ടെ കൂടെ ജിമ്മില്‍ പോയാലും ഇളകാത്ത സകല മസിലുകളും, ഒരൊറ്റ് ദിവസം ലോക്കല്‍ ട്രയിനിലെ യാത്രക്ക് ഇളകി. ഒരു സത്യം പറയണമല്ലോ, ആദ്യത്തേ ഒറ്റ ആഴ്ച്ത്തേ പ്രശ്നം മാത്രമെ ഉണ്ടായുള്ളൂ. പിന്നെ പിന്നെ എല്ലാം ശീലം ആയി.
അങ്ങനെ രാവിലത്തെ യാത്രകളെ ഞാന്‍ വെറുക്കുവാന്‍ തുടങ്ങി. കാലത്തെ 5 മണിക്ക് ഉണര്‍ന്ന് ഉറക്കച്ചടവില്‍ ട്രയിന്‍ പിടിച്ചു, വീണ്ടും വൈകുന്നേരം ഇടി കൊണ്ടു തിരിച്ചും കരിമ്പിന്‍ ജ്യുസ് എടുത്ത കരിമ്പിന്‍ ചണ്ടി പോലെ ആയിരിക്കുന്ന ഒരു കാലം.സീസണ്‍ പാസ് തീര്‍ന്നു പോയതിനാല്‍, എന്നത്തിലും നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങി. ഉറക്കച്ചടവില്‍ സ്റ്റേഷനില്‍ എത്തി. സാദാ ടിക്കറ്റിന്റെ ക്യൂ കണ്ട് അമ്മെരിക്കന്‍ പോലീസിനെ കണ്ട ബിന്‍ ലാദനെ പോലെ ഞെട്ടി, പിന്നെ തൊട്ടടുത്ത ചെറിയ ക്യൂ കണ്ട്, സമാധാനത്തൊടെ അതില്‍ ഞാന്‍ എന്നേ തന്നെ തിരുകി കയറ്റി.
ഏതാണ്ട് 10-15 മിനുട്ട കഴിഞ്ഞു കാണും, പഞ്ചായത്തു കക്കൂസിന്റെ പോല്‍ത്തെ മണം മൂക്കില്‍ ഉള്ള അത്രയും രോമന്മാരെ കാട്ടുതീ ഇട്ടു കൊണ്ട, ലങ്സിന്റെ ഫ്യൂസ് അടിച്ചു കളഞ്ഞപ്പോളാണ് ഞാന്‍ പാതി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കുളിച്ചിട്ട് ഒരു മിനിമം ഒന്നര വര്‍ഷമെങ്കിലും ആയി കാണും, ഒരു ഭയ്യ, ക്യൂവിന്റെ മുന്നിലെത്തിയ എന്നോടു ചോദിക്കുന്നു;
"സണ്‍ഡാസ് യാ മൂത് നേ കാ?" (തൂറാനൊ പെടുക്കാനോ)ട്രയിന്‍ മിസ്സായ ദേഷ്യം, രാവിലേ തന്നെ ആസ്സായ ചമ്മല്‍ എല്ലാം ഞാന്‍ ഒറ്റ മറുപടിയില്‍ തീര്‍ത്തു.
"സാത് ആകര്‍ ദേഖ് ലേ" (കേറി വന്ന് നോക്കു കൂവേ).